ഈസ്റ്റെര്‍നെ കുറിച്ച് എഴുതാനും പല വിശുദ്ധരുടെയും സുവിശേഷങ്ങള്‍ വായിക്കേണ്ടി വന്നു എന്ന് തന്നെ പറയാം .മാനവരാശിയെ പാപത്തിന്റെ കരങ്ങളില്‍ നിന്നും മോചിപ്പിച്ച് മോക്ഷത്തിന്റെ വഴി കാണിച്ചു തന്ന നിത്യരകഷകന്റെ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സ്മരണകള്‍ ഉണര്‍ത്തി വീണ്ടും ഒരു ഉയിര്‍പ്പ് തിരുന്നാള്‍ ഇതാ വന്നെത്തി ..
മനുഷ്യവര്‍ഗ്ഗത്തിന്റെ രക്ഷകനായ ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ മൂല ക്കല്ലാണ്. ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് കൊണ്ടാടുന്ന ഈസ്റ്റര്‍ ഞായറാഴ്ച ക്രിസ്ത്യാനികളുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ്. ദുഃഖവെള്ളിയാഴ്ചക്ക്ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റർ ആചരിക്കുന്നത്. ഇനി ഒരു ചെറിയ സംഭവം പറയാം ... '' യേശുവിന്റെ മൃതദേഹത്തില്‍ പുരട്ടുവാന്‍ സുഗന്ധദ്രവ്യങ്ങളുമായാണ് മഗ്ദലന മറിയവും യാക്കോബിന്റെ അമ്മയായ മറിയവും സലോമിയും അതിരാവിലെ കല്ലറയിലേക്കു പോയത്. യേശുവിനെ സംസ്ക്കരിച്ച കല്ലറയുടെ വാതില്‍ ഒരു വലിയ കല്ലുരുട്ടിവച്ച് അടച്ചിരുന്നതിനാല്‍ അത് നീക്കാനാകുമോയെന്ന് മൂന്നാള്‍ക്കും സംശയമുണ്ടായിരുന്നു. കല്ലറയുടെ വാതില്‍ക്കലെത്തിയ നിമിഷം മുന്നാളും അത്ഭുതചകിതരായി. ആരോ കല്ലറയുടെ മുന്നില്‍ വച്ചിരുന്ന കല്ല് ഉരുട്ടിമാറ്റിയിരിക്കുന്നു. അവര്‍ കല്ലറയ്ക്കുള്ളില്‍ കടന്നപ്പോള്‍ വെള്ള വസ്ത്രം ധരിച്ച ഒരു മാലാഖ പറഞ്ഞു: "യേശു ഉയര്‍ത്തെഴുന്നേറ്റു. നിങ്ങള്‍പോയി പത്രോസിനേയും മറ്റു ശിഷ്യന്മാരെയും അറിയിക്കണം. അവിടുന്ന്നിങ്ങള്‍ക്കു മുന്പേ ഗലീലിയിലേക്കു പോകുന്നു. വാഗ്ദാനം ചെയ്തതു പോലെ അവിടെവച്ച് നിങ്ങള്‍ അവിടുത്തെ കാണും.'' സ്ത്രീകള്‍ ഭയന്ന്കല്ലറ വിട്ട് ഓടിപ്പോയി .. ആ ദിവസം തന്നെ യേശു ജറുസലെമില്‍ നിന്നും എമ്മാവൂസിലേക്കു പോകുകയായിരുന്ന രണ്ട് ശിഷ്യന്മാരുടെ മുന്നിലും പത്രോസിന്റെ മുന്നിലും പ്രത്യക്ഷപ്പെട്ടു. ശിഷ്യന്മാര്‍ ജറുസലേമില്‍ സമ്മേളിച്ച് ഭയന്ന് കതകടച്ചിരുന്ന നേരം യേശു വീണ്ടും അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. തന്റെ കയ്യിലെ മുറിപ്പാടുകള്‍ അവരെ കാണിച്ചു. ശിഷ്യന്മാരോട് അദ്ദേഹം പറഞ്ഞു. ""നിങ്ങള്‍ക്കു സമാധാനം. പിതാവ് എന്നെ അയച്ചതു പോലെ, ഞാനും നിങ്ങളെ അയക്കുന്നു. നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ, അവരോട് ക്ഷമിക്കപ്പെട്ടിരിക്കും. യേശുവിന്റെ ആവശ്യപ്രകാരം ഗലീലി മലയില്‍ എത്തിയ ശിഷ്യന്മാരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് അദ്ദേഹം അരുള്‍ ചെയ്തു. ""നിങ്ങള്‍ പോയി എല്ലാ ജനതകളേയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു മാമ്മോദീസ നല്കുവിന്‍. യുഗാവസാനം വരെ എന്നും ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും..'''
ക്രിസ്തീയ സഹോദരങ്ങളോട് ചോദിച്ചാലും പറയും അവരുടെ ഏറ്റവും വലിയ ആഘോഷം ക്രിസ്തുമസ് ആണെന്ന് ..എന്നാല്‍ ഈ പാവം പ്രവാസി പറയും ( ക്രിസ്ത്യാനി അല്ലെങ്കില്‍ കൂടി ) ക്രിസ്ത്യാനിയെ സംബന്ധിച്ച് ഏറ്റവും വലിയ തിരുനാള്‍ ഈസ്റ്റര്‍ ആണെന്ന്. അതേ ഈസ്റ്റര്‍ തന്നെയാണ്. അമ്പതു നാള്‍ നോമ്പെടുത്ത്, ആഴ്ച തോറും ഉപവസിച്ച്, ആത്മ ശുദ്ധി കൈവരിച്ച്, ആത്മനാഥനെ സ്വീകരിക്കുന്ന പുണ്യ നാളുകള്‍. മനുഷ്യകുലത്തിന്റെ രക്ഷയ്ക്കു വേണ്ടി മനുഷ്യനായി അവതരിച്ച ദൈവപുത്രന്റെ രക്ഷാകര വേലയുടെ പൂര്‍ത്തീകരണം സാദ്ധ്യമാകുന്നത് അവിടത്തെ പുനരു ത്ഥാനത്തിലൂടെയാണ്.യേശുവിന്റെ ആഘോഷപൂര്‍വ്വമായ ജറുസലേം പ്രവേശനവും പെസഹാ തിരുനാളും വിശുദ്ധ കുര്‍ബ്ബാന സ്ഥാപനവും പീഢാനുഭവവും കുരിശുമരണവും ഉത്ഥാനവും ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ പൂജ്യതയോടെ സ്മരിക്കുന്നു. ഈ പുണ്യ നാളുകളെ വലിയ ആഴ്ച അല്ലെങ്കില്‍ ”ഹോളീ വീക് ” എന്നാണല്ലോ വിളിക്കുക. മനുഷ്യനായി അവതരിച്ച പരിശുദ്ധനായ ദൈവപുത്രന്‍ മനുഷ്യകുലത്തിന്റെ പാപത്തിനു വിലയായി മരിച്ചതിന്റെ ഓര്‍മ്മ; മരണത്തിന്റെ മേല്‍ വിജയം വരിച്ച് മഹത്വ പൂര്‍ണ്ണനായി അവിടുന്ന് ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ. അനുരഞ്ജനത്തിലൂടെയും അനുതാപത്തിലൂടെയും ആരാധനയ്ക്കും വിശുദ്ധ കുര്‍ബ്ബാന സ്വീകരണത്തിനും ഏറ്റവും കൂടുതല്‍ ആളുകള്‍ അണയുന്ന പുണ്യ കാലം. അതാണ് ഈസ്റ്റര്‍ ..അപ്പോള്‍ ഏറ്റവും വലിയ ആഘോഷം അല്ലെങ്കില്‍ ആഘോഷിക്കപ്പെടെണ്ടത് ഈസ്റ്റെര്‍ തന്നെയല്ലേ..കൂട്ടുകാരെ..? അതേ ആണ് സംശയമില്ല.. അപ്പോള്‍ മതിമറന്നു ആഘോഷിക്കൂ യേശുവിന്റെ നാമത്തില്‍ ഈ പുണ്യ ദിനം ...സന്തോഷത്തിന്റെയും ,ആഘോഷത്തിന്റെയും , അയ്ശ്വര്യത്തിന്റെയും , പ്രതീക്ഷയുടെയും നിറവില്‍ ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ഈസ്റ്റെര്‍ ആശംസകള്‍ നേരുന്നു എന്റെ എല്ലാ കൂട്ടുകാര്‍ക്കും ..നിങ്ങളുടെ സ്വന്തം പാവം പാവം പ്രവാസി..!!!